തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാർട്ടി കമ്മിറ്റികൾക്ക് വീഴ്ചയുണ്ടായതായും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
തുടർച്ചയായി ഇടത് ഭരണം ഉണ്ടായിരുന്നിടത്തെല്ലാം തിരിച്ചടി നേരിട്ടെന്നും ഇത് മുൻകൂട്ടി കാണാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും വിമർശനം ഉയർന്നു. ശബരിമല വിവാദത്തിൽ എ. പത്മകുമാറിനെതിരായ സംഘടന നിലപാട് ശരിയാണെന്നും അഭിപ്രായമുയർന്നു.
എന്നാൽ പത്മകുമാറിനെതിരെ നടപടി ഉണ്ടായില്ലെന്ന എതിരാളികളുടെ പ്രചരണം ഫലപ്രദമായി ചെറുക്കാൻ സാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. പല ജില്ലകളിലും സംഘടനാ വീഴ്ച തിരിച്ചടിയായി.
തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കാനും തീരുമാനിച്ചു. പ്രാഥമിക ചർച്ച നാളെ ഇടതുമുന്നണി യോഗത്തിലും നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം.